രാമനാട്ടുകര മുതൽ അഴിയൂർ വരെ 69 കിലോമീറ്ററിൽ ആറുവരി പറക്കും പാതയൊരുങ്ങുന്നു


കോഴിക്കോട്: നഗരം തൊടാതെ ജില്ലയിലൂടെ പറപറക്കാനുള്ള ആറുവരിപ്പാത അവസാനഘട്ടത്തിൽ. രാമനാട്ടുകര ഇടിമൂഴിക്കൽ മുതൽ വെങ്ങളം വരെയുള്ള 28 കിലോമീറ്ററിൽ പാലങ്ങളും ജംഗ്ഷനുകളുമൊഴിച്ചുള്ള ഭാഗങ്ങളിൽ റോഡ് പണി ടാറിംഗിനുള്ള അവസാനഘട്ടത്തിലാണ്. ഓവുചാലുകളുടെയും അതിരിലെ കോൺക്രീറ്റു ബീമുകളുടെയുമെല്ലാം പണി പൂർത്തിയായിവരികയാണ്. ഇനി ഭൂഗർഭ പാതകളുടെയും ഓവർ ബ്രിഡ്ജുകളുടെയും പാലങ്ങളുടെയും പണിയാണ് പുരോഗമിക്കാനുള്ളത്. 
രാമനാട്ടുകര-വെങ്ങളം പാതയ്‌ക്കൊപ്പം കൊയിലാണ്ടി, വടകര ഭാഗങ്ങളിലും ദേശീയപാത വികസനം പുരോഗമിക്കുന്നതിനാൽ കോഴിക്കോട് ജില്ല റോഡ് ഗതാഗതത്തിൽ മറ്റേത് ജില്ലയേയും വെല്ലും. പതിവ് കുരുക്കുകളായ നഗരത്തിലെ കവലകൾ, കോരപ്പുഴ, കൊയിലാണ്ടി, കൊല്ലം, മൂരാട് തുടങ്ങിയ ബ്ലോക്കുകളെല്ലാം ഒഴിവായുള്ള യാത്ര വിപ്ലവകരമായ മാറ്റത്തിലേക്കാണ് വഴിമാറുക. രാമനാട്ടുകര മുതൽ അഴിയൂർ വരെ 69.2 കലോമീറ്റർ ദൂരത്തിലാണ് റോഡ് ആറുവരിപ്പാതയായി വികസിക്കുന്നത്.


രാമനാട്ടുകര മുതൽ വെങ്ങളം വരെയുള്ള 28.4 കലോമീറ്ററിൽ ഏഴ് മേൽപ്പാലങ്ങളാണ് ഉയരുന്നത്. മലാപ്പറമ്പിലും വേങ്ങേരിയിലും കൊയിലാണ്ടി കോമത്ത്കരയിലും ഭൂഗർഭപാതയായി ദേശീയപാത കടന്നുപോകും. ജില്ലയുടെ അതിർത്തി അവസാനിക്കുന്ന അഴിയൂരിൽ മാഹി - തലശ്ശേരി ബൈപ്പാസിലേക്കാണ് പാത പ്രവേശിക്കുന്നത്. 

1 / 10
2 / 10
3 / 10
4 / 10
5 / 10
6 / 10
7 /10
8 / 10
9 / 10
10 / 10
1
2
3
4
5
6
7
8
9
10

കോഴിക്കോട് ബൈപ്പാസിൽ രാമനാട്ടുകര മുതൽ പന്തീരാങ്കാവ് വരെയുള്ള ഭാഗത്തും വേങ്ങേരിക്കടുത്ത് കുണ്ടുപറമ്പിലും മൊകവൂരിലുമെല്ലാം റോഡ് കോൺക്രീറ്റ് അവസാനഘട്ടത്തിലാണ്. വൈകാതെ അതുവഴി വാഹനങ്ങൾ കടത്തിവിടും. രാമനാട്ടുകര മുതൽ പൂളാടിക്കുന്ന് വരെ കാൽനടയാത്രക്കാർക്ക് മുറിച്ചുകടക്കാനുള്ള അടിപ്പാതകളുടെ നിർമാണം പലയിടത്തും തുടങ്ങിയിട്ടുണ്ട്. പുറക്കാട്ടിരിയിൽ പുതിയ പാലത്തിനുള്ള പൈലിംഗ് നടക്കുന്നു. 

ബൈപ്പാസ് പിന്നിട്ട് വെങ്ങളം ജംഗ്ഷനിലെത്തുമ്പോൾ ആറുവരിപ്പാതയുടെ പ്രാരംഭനടപടികളാണ് കാണാനാവുക. തിരുവങ്ങൂർ ഉൾപ്പെടെയുള്ളയിടങ്ങളിൽ റോഡിനായി കെട്ടിടങ്ങളൊക്കെ പൊളിച്ചുമാറ്റിയിട്ടുണ്ട്. ചിലയിടങ്ങളിൽ പൊളിച്ചതിന്റെ ബാക്കി ശേഷിക്കുന്നുണ്ട്. മുറിച്ചിട്ട മരങ്ങളുമുണ്ട്. ചെങ്ങോട്ട്കാവുവരെ ഇത്തരം കാഴ്ചകളാണ്. പയ്യോളി ടൗൺ പിന്നിട്ട് അയനിക്കാട് എത്തുമ്പോഴാണ് പ്രവൃത്തിയുടെ പുരോഗതി മനസിലാവുക. രണ്ടുവരിപ്പാത അവിടെ വിശാലമായ റോഡായി മാറിക്കഴിഞ്ഞു. 


വടകര ഭാഗത്തെത്തിയാൽ മൂരാട് പുതിയ പാലംപണിയും അതിവേഗം പുരോഗമിക്കുന്നുണ്ട്. കുരുക്കുകളിൽ ഞെരുങ്ങി അമരുന്ന മൂരാട് പഴയ പാലത്തിനുപകരം പുതിയപാലം വർഷങ്ങളായുള്ള ജനങ്ങളുടെ മുറവിളിയായിരുന്നു. പുതിയ പാലം യാഥാർത്ഥ്യമാവുന്നതോടെ അതിന് പരിഹാരമാവും. മൂരാട് കഴിഞ്ഞാൽ പാലോളിപ്പാലത്തും കരിമ്പനപ്പാലത്തുമെല്ലാം അതിവേഗമാണ് നിർമാണം നടക്കുന്നത്. ഓരോ റീച്ചും വ്യത്യസ്ത കമ്പനികൾക്ക് കരാർ നൽകിയതിനാൽ മത്സരാടിസ്ഥാനത്തിലാണ് പ്രവൃത്തി പുരോഗമിക്കുന്നത്. രാമനാട്ടുകര മുതൽ അഴിയൂർ വരെ ബൈപ്പാസ് പണിപൂർത്തിയായാൽ പരഹാരമാവുക കോഴിക്കാട്-കണ്ണൂർ റൂട്ടിലെ യാത്രാ ദുരിതത്തിനാണ്.

Post a Comment

Previous Post Next Post