റൺവേ റീ കാർപറ്റിങ്: ജനുവരി 15 മുതൽ കരിപ്പൂരിൽ രാത്രി സർവീസുകൾ മാത്രം



കരിപ്പൂർ∙ കോഴിക്കോട് വിമാനത്താവള റൺവേയുടെ റീ കാർപറ്റിങ് ജോലികൾക്ക് അനുമതിയായി. ജനുവരി 15ന് പണി തുടങ്ങും. ഈ സമയത്ത് വിമാന സർവീസുകൾ രാത്രി മാത്രമാക്കും. ഇതിനനുസരിച്ച് സർവീസുകൾ പുനഃക്രമീകരിക്കും. അതേസമയം, റിസ നീളം കൂട്ടുന്നതിനു ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുകയാണ്. റീ കാർപറ്റിങ് ജോലികൾക്ക് കരാർ ലഭിച്ചത് ഡൽഹി ആസ്ഥാനമായ കമ്പനിക്കാണ്.
നടപടിക്രമങ്ങൾ പൂർത്തിയാക്കി കരാറിന് അംഗീകാരം നൽകുന്ന പ്രക്രിയയാണു ഇപ്പോൾ പൂർത്തിയായത്. കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം വിമാനത്താവളം സന്ദർശിച്ചു. സാധന സാമഗ്രികൾ എത്തിച്ചു തുടങ്ങി. റൺവേ റീ കാർപറ്റിങ്ങും സെൻട്രൽ ലൈറ്റിങ് സംവിധാനവും ഉൾപ്പെടെ 57.6 കോടി രൂപയുടെ ജോലികൾക്കാണ് കരാർ നൽകിയിട്ടുള്ളത്. നിലവിലെ റൺവേയുടെ നീളം കുറയ്ക്കില്ല. 2.8 കിലോമീറ്റർ റീ കാർപറ്റ് ചെയ്യും.

ഈ ഏരിയയിൽ സെൻട്രൽ ലൈറ്റിങ് സംവിധാനവും സ്ഥാപിക്കും. 5 വർഷത്തിലൊരിക്കലാണു റൺവേ റീ കാർപറ്റിങ് ജോലികൾ നടക്കുന്നത്. കരിപ്പൂർരിൽ അവസാനമായി നടന്നത് 2015ലാണ്. പല കാരണങ്ങളാൽ 2 വർഷം വൈകിയാണു റീ കാർപറ്റിങ് നടക്കുന്നത്.

Post a Comment

Previous Post Next Post