തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണം, തിയേറ്ററുകള്‍ അടച്ചിടും; ബി കാറ്റഗറിയില്‍ എട്ടു ജില്ലകള്‍


തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണങ്ങൾ. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണം കൂടിയതോടെ തിരുവനന്തപുരം ജില്ല സി കാറ്റഗറിയിലായി.

എട്ടു ജില്ലകളെ ബി കാറ്റഗറിയിൽ ഉൾപ്പെടുത്തി. കൊല്ലം, തൃശൂർ, എറണാകുളം, വയനാട്, ഇടുക്കി, പാലക്കാട്, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളാണ് ബി കാറ്റഗറിയിൽ. കോട്ടയം, മലപ്പുറം, കണ്ണൂർ ജില്ലകൾ എ കാറ്റഗറിയിലാണ്. ഇന്നുചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് കാറ്റഗറി വീണ്ടും മാറ്റിയത്.

സി കാറ്റഗറിയിൽ ആയതിനാൽ ഇനി തലസ്ഥാനത്ത് സാമൂഹ്യ, സാംസ്കാരിക, മത, രാഷ്ട്രീയ, സാമുദായിക പൊതുപരിപാടികൾ ഒന്നും അനുവദിക്കില്ല. വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് 20 ആളുകളെ മാത്രമേ അനുവദിക്കൂ.

ജിമ്മുകൾ, സിനിമാ തിയേറ്ററുകൾ, സ്വിമ്മിങ് പൂളുകൾ എന്നിവ അടച്ചിടും. ബിരുദാനന്തര ബിരുദ തലത്തിലെ ഫൈനൽ സെമസ്റ്റർ, പത്ത്, പന്ത്രണ്ട് ക്ലാസുകൾ ഒഴികെയുള്ള ക്ലാസുകളെല്ലാം ഓൺലൈനിലേക്ക് മാറ്റും.

ബി കാറ്റഗറിയിലുള്ള ജില്ലകളിലും പൊതുപരിപാടികൾക്ക് വിലക്കേർപ്പെടുത്തി. സ്വകാര്യ ചടങ്ങുകളിൽ 20 പേർക്ക് മാത്രം പങ്കെടുക്കാം. എ കാറ്റഗറിയിലുള്ള ജില്ലകളിൽ പൊതുപരിപാടികൾ, വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് 50 പേർക്ക് പങ്കെടുക്കാം.

കാസർകോടും കോഴിക്കോടും ഒരു കാറ്റഗറിയിലും ഉൾപ്പെട്ടിട്ടില്ല. ഇരു ജില്ലകളിലും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കുറവാണെന്നാണ് വിലയിരുത്തൽ.

Post a Comment

Previous Post Next Post