ബാറും സ്പായും ആഡംബര റെസ്റ്റോറന്റും തീവണ്ടിയ്ക്കുള്ളില്‍ തന്നെ; 'ഗോള്‍ഡന്‍ ചാരിയറ്റ്' കേരളത്തിലെത്തി



കൊച്ചി:ചരിത്രമുറങ്ങുന്ന കൊച്ചി ഹാര്‍ബര്‍ ടെര്‍മിനസ് റെയില്‍വേ സ്റ്റേഷനിലേക്ക് മൂന്ന് വര്‍ഷത്തെ നിശബ്ദതയെ ഭേദിച്ച് വ്യാഴാഴ്ച ഒരു ട്രെയിനെത്തി. വെറും ട്രെയിനല്ല, രാജകീയ പ്രൗഢിയുള്ള ഒരു ആഢംബര ട്രെയിന്‍. റെസ്റ്റോറന്റുകള്‍, സ്പാ, ബാറുകള്‍, ശീതികരിച്ച ക്യാബിനുകള്‍, അലങ്കാരങ്ങള്‍, വ്യായാമത്തിനുള്ള സൗകര്യങ്ങള്‍ എന്നുതുടങ്ങി വിസ്മയിപ്പിക്കുന്ന രാജകീയ സൗകര്യങ്ങളോടെയെത്തിയ ആ ട്രെയിന്‍ വിനോദസഞ്ചാര രംഗത്തെ താരമായ ഗോള്‍ഡന്‍ ചാരിയറ്റ് അല്ലാതെ മറ്റൊന്നുമല്ല. കേരളവും തമിഴ്‌നാടും കര്‍ണാടകയും ഉള്‍പ്പെടുന്ന ടൂറിസം പാക്കേജിന്റെ ഭാഗമായാണ് കൊച്ചിയിലേക്കുള്ള ഗോള്‍ഡന്‍ ചാരിയറ്റിന്റെ വരവ്. 
പൂര്‍ണമായി ശീതികരിച്ച 43 ക്യാബിനുകളാണുള്ളത്. ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേകമായി ഒരു ക്യാബിനും ട്രെയിനിലുണ്ട്. ട്രെയിനിലുള്ള റെസ്റ്റോറന്റില്‍ ലോകമെമ്പാടുമുള്ള രുചികളിലുള്ള ഭക്ഷണം വിളമ്പും. മദ്യമുള്‍പ്പെടെ ട്രെയിനില്‍ ലഭിക്കും. പുറത്തെ കാഴ്ചകള്‍ ആസ്വദിക്കാനായി വിശാലമായ ചില്ലുജാലകങ്ങളാണ് ട്രെയിനിലുള്ളത്. വ്യായാമത്തിനുള്ള സൗകര്യത്തിന് പുറമേ ആയുര്‍വേദിക് സ്പായും ട്രെയിനിനുള്ളില്‍ ലഭിക്കും.


ജ്യുവല്‍സ് ഓഫ് സൗത്ത് എന്ന പേരിലുള്ള പ്രത്യേക പാക്കേജിലാണ് കേരളത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഫോര്‍ട്ട്‌കൊച്ചി, മട്ടാഞ്ചേരി, കുമരകം, മേഖലയിലെ കാഴ്ചകള്‍ സഞ്ചാരികള്‍ക്ക് ആസ്വദിക്കാനായി പ്രത്യേക ബസുകളും ഒരുക്കിയിട്ടുണ്ട്. 20 സഞ്ചാരികളുമായാണ് ട്രെയിന്‍ കൊച്ചിയിലെത്തിയത്. ഇന്ന് ചേര്‍ത്തലയിലേക്കാണ് യാത്ര. ഇതിന് മുന്‍പ് 2019ലാണ് ഒരു ടൂറിസ്റ്റ് ട്രെയിന്‍ കൊച്ചി ഹാര്‍ബര്‍ ടെര്‍മിനസ് റെയില്‍വേ സ്റ്റേഷനിലെത്തുന്നത്. ഐആര്‍സിടിസി ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച് ആറ് രാത്രിയും ഏഴ് പകലും നീണ്ടുനില്‍ക്കുന്ന ഒരു യാത്രയ്ക്ക് ഡീലക്‌സ് ക്യാബിന് 4,41,000 രൂപയും സിംഗിള്‍ സപ്ലിമെന്റിന് 3,30,960 രൂപയുമാണ് ജൂവല്‍സ് ഓഫ് സൗത്ത് പാക്കേജിന്റെ നിരക്ക്.

Highlights:Golden Chariot chugs

Post a Comment

Previous Post Next Post