മലയോര ഹൈവേ: ജില്ലയിലെ തുടർനടപടികൾ വേഗത്തിലാക്കാൻ പരിശോധന തുടരും - മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ്


കോഴിക്കോട്‌ : മലയോര ഹൈവേയുടെ തുടർനടപടികൾ വേഗത്തിലാക്കാൻ പരിശോധന തുടരുമെന്ന്‌ മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ് പറഞ്ഞു. പ്രവൃത്തിയുടെ പുരോഗതി അതത് സമയം മന്ത്രി ഓഫീസിൽനിന്ന് പരിശോധിക്കും. സമയബന്ധിതമായി പൂർത്തീകരിക്കാൻ കൂട്ടായ ശ്രമമുണ്ടാവണമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മലയോരഹൈവേ വികസനത്തിന്റെ പുരോഗതി വിലയിരുത്തിക്കൊണ്ടുള്ള യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


പഞ്ചായത്തുതലം വരെ ഇതിന്റെ പുരോഗതി സംബന്ധിച്ച പരിശോധന നടത്താൻ എം.എൽ.എ.മാർ മുൻകൈയെടുക്കും. ജില്ലയിൽ നാദാപുരം, പേരാമ്പ്ര, ബാലുശ്ശേരി, കൊടുവള്ളി, തിരുവമ്പാടി മണ്ഡലങ്ങളിലൂടെ ആറു റീച്ചുകളിലായി 115 കിലോമീറ്റർ നീളത്തിലാണ് മലയോരഹൈവേ കടന്നുപോകുന്നത്.
3500 കോടി രൂപ ചെലവഴിച്ച് കാസർകോട്‌ നന്ദരപ്പടവ് മുതൽ തിരുവനന്തപുരം പാറശ്ശാലവരെ ആകെ 1251 കിലോമീറ്റർ നീളത്തിലാണ് മലയോരഹൈവേ നിർമിക്കുന്നത്

എം.എൽ.എ.മാരായ ഡോ. എം.കെ. മുനീർ, എ.പി. അനിൽകുമാർ, ലിന്റോ ജോസഫ്, പി.കെ. ബഷീർ, സച്ചിൻദേവ്, കോഴിക്കോട്‌ കളക്ടർ എൻ. തേജ്‌ ലോഹിത്‌ റെഡ്ഡി, മലപ്പുറം കളക്ടർ വി.ആർ. പ്രേംകുമാർ, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി അജിത് കുമാർ, ജോയന്റ്‌ സെക്രട്ടറി എസ്‌. സാംബശിവറാവു തുടങ്ങിയവർ പങ്കെടുത്തു

Post a Comment

Previous Post Next Post