കോഴിക്കോട് ഉപ്പിലിട്ടതു വില്‍ക്കുന്ന കടയില്‍ നിന്ന് രാസവസ്തു കുടിച്ചു; കുട്ടികള്‍ക്കു പൊള്ളലേറ്റു


കോഴിക്കോട്: പഠനയാത്രക്ക് കോഴിക്കോട്ടെത്തിയ രണ്ടു കുട്ടികൾക്ക് രാസവസ്തു കുടിച്ച് പരിക്കേറ്റു. കോഴിക്കോട് വരക്കൽ ബീച്ചിൽ ഉപ്പിലിട്ടതു വിൽക്കുന്ന പെട്ടിക്കടയിൽനിന്നാണ് ഇവർ രാസവസ്തു കുടിച്ചത്.

ഉപ്പിലിട്ടതു കഴിച്ച് എരിവു തോന്നിയപ്പോൾ അടുത്തുകണ്ട കുപ്പിയിൽ വെള്ളമാണെന്നു കരുതി കുടിക്കുകയായിരുന്നു. കുടിച്ച കുട്ടിയുടെ വായ പൊള്ളി. ഈ കൂട്ടിയുടെ ഛർദ്ദിൽ ദേഹത്തുപറ്റിയ മറ്റൊരുകുട്ടിക്കും പൊള്ളലേറ്റു.

കാസർകോട് തൃക്കരിപ്പൂർ ആയട്ടി സ്വദേശികളായ മുഹമ്മദ് (14), സാബിദ് (14) എന്നിവർക്കാണു പൊള്ളലേറ്റത്. ഇവരെ കോഴിക്കോട്ട് മെഡിക്കൽ കോളജിൽ ചികിത്സക്കു വിധേയമാക്കിയ ശേഷം നാട്ടിലേക്കു കൊണ്ടുപോയി. നിലവിൽ കാസർകോട് ചികിത്സയിലാണുള്ളത്.

മദ്രസ പഠനയാത്രയുടെ ഭാഗമായാണ് ഇവർ കോഴിക്കോട്ട് എത്തിയത്. ഉപ്പിലിട്ടത് വേഗം പാകമാകാൻ ആഡിഡ് അടക്കമുള്ള രാസവസ്തുക്കൾ ഉപയോഗിക്കുന്നത് നഗരത്തിൽ വ്യാപകമാണെന്നു പരാതിയുണ്ട്. അധികൃതർ ഒരു രീതിയിലുള്ള പരിശോധനയും നടത്തുന്നില്ലെന്നതും ഇത്തരക്കാർക്ക് സഹായകരമാണ്.


Post a Comment

Previous Post Next Post