ചരിത്രമെഴുതി കോഴിക്കോടൻ ഫുട്ബോൾ തമ്പുരാക്കൻമാർ; ഗോകുലത്തിൻ ഐ-ലീഗില്‍ തുടര്‍ച്ചയായ രണ്ടാം കിരീടം

കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തില്‍ വീണ്ടും തങ്ങളുടെ പേരെഴുതിച്ചേര്‍ത്ത് കേരളത്തിന്റെ സ്വന്തം ഗോകുലം കേരള എഫ്.സി. ശനിയാഴ്ച നടന്ന നിര്‍ണായകമായ അവസാന മത്സരത്തില്‍ മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്ത് ഗോകുലം തുടര്‍ച്ചയായ രണ്ടാം തവണയും ഐലീഗ് കിരീടം കേരളത്തിലെത്തിച്ചിരിക്കുകയാണ്. നേരത്തെ 2020-21 സീസണിലും കിരീടം നേടിയ ഗോകുലം ഐ ലീഗ് കിരീടം നേടുന്ന ആദ്യ കേരള ഫുട്‌ബോള്‍ ക്ലബ്ബെന്ന നേട്ടം സ്വന്തമാക്കിയിരുന്നു.

18 കളികളില്‍ നിന്ന് 13 വിജയങ്ങളോടെ 43 പോയന്റ് നേടിയാണ് ഗോകുലം ഐ ലീഗ് കിരീടത്തില്‍ തുടച്ചയായ രണ്ടാം തവണയും മുത്തമിടുന്നത്. ദേശീയ ഫുട്‌ബോള്‍ ലീഗ് 2007-ല്‍ ഐ ലീഗായി രൂപാന്തരം പ്രാപിച്ച ശേഷം കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന റെക്കോഡും ഗോകുലത്തിന് സ്വന്തമായി.
റിഷാദ്, എമില്‍ ബെന്നി എന്നിവരാണ് ഗോകുലത്തിനായി ഗോളുകള്‍ നേടിയത്. അസ്ഹറുദ്ദീന്‍ മാല്ലിക്കിന്റെ വകയായിരുന്നു മുഹമ്മദന്‍ എസ്.സിയുടെ ഏക ഗോള്‍.

കിരീടത്തിലേക്ക് ഒരു സമനില മാത്രം മതിയായിരുന്ന ഗോകുലം ശ്രദ്ധയോടെയാണ് കളിയാരംഭിച്ചത്. എന്നാല്‍ ജയം ലക്ഷ്യമിട്ടിറങ്ങിയ മുഹമ്മദന്‍സ് തുടക്കത്തില്‍ തന്നെ ഗോകുലം ഗോള്‍മുഖം ആക്രമിച്ചുകൊണ്ടിരുന്നു. മാര്‍ക്കസ് ജോസഫും ആന്‍ഡെലോയുമെല്ലാം മികച്ച മുന്നേറ്റങ്ങളൊരുക്കി. എന്നാല്‍ പതിയെ താളം കണ്ടെത്തിയ ഗോകുലം പിന്നീട് മികച്ച കളി പുറത്തെടുത്തു.


ലഭിച്ച അവസരങ്ങള്‍ ഇരു ടീമിനും മുതലാക്കാന്‍ സാധിക്കാതിരുന്നതോടെ ആദ്യ പകുതി ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. എന്നാല്‍ രണ്ടാം പകുതി ആരംഭിച്ച് 49-ാം മിനിറ്റില്‍ റിഷാദിന്റെ കിടിലന്‍ ഷോട്ടിലൂടെ ഗോകുലം മുന്നിലെത്തി. ഈ ഗോളിന്റെ ആവേശം അടങ്ങും മുമ്പ് മുഹമ്മദന്‍സ് സമനില ഗോള്‍ കണ്ടെത്തി. അസ്ഹറുദ്ദീന്‍ മാല്ലിക്കാണ് അവര്‍ക്കായി സ്‌കോര്‍ ചെയ്തത്. ഒടുവില്‍ 61-ാം മിനിറ്റില്‍ ഗോകുലത്തിന്റെ മിഡ്ഫീല്‍ഡിലെ മിന്നും താരം വയനാട്ടുകാരന്‍ എമില്‍ ബെന്നിയാണ് ഗോകുലത്തിന്റെ വിജയ ഗോള്‍ നേടിയത്.

സാള്‍ട്ട്‌ലേക്കില്‍ ആര്‍ത്തിരമ്പിയ മുഹമ്മദന്‍സ് ആരാധകരെ സാക്ഷിയാക്കിയാണ് ഗോകുലം ജയവും കിരീടവുമായി തിരിച്ചുകയറിയത്.

Post a Comment

Previous Post Next Post