ബസ് ഓടിക്കുന്നതിനിടെ പക്ഷാഘാതം; തളരാതെ ബസ് ഒതുക്കി നിര്‍ത്തിയ ഡ്രൈവര്‍ രക്ഷിച്ചത് 48 ജീവനുകള്‍




കോഴിക്കോട്: യാത്രക്കാരുമായി പോകുകയായിരുന്ന കെ എസ് ആർ ടി സി ബസ് ഡ്രൈവർക്ക് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം. ബസ് റോഡരിലേയ്ക്ക് സുരക്ഷിതമായി നിർത്തിയ ഡ്രൈവരുടെ ആത്മധൈര്യം കൈവിടാതെയുള്ള പ്രവൃത്തി രക്ഷിച്ചത് 48 യാത്രക്കാരുടെ ജീവന്‍. എന്നാല്‍, ബസ് നിർത്തിയതിന് പിന്നാലെ ഡ്രൈവർ കുഴഞ്ഞു വീണു. അദ്ദേഹം വീണതിന് ശേഷമാണ് കണ്ടക്ടറും യാത്രക്കാരും സംഭവം അറിഞ്ഞത്. താമരശ്ശേരി കെ എസ് ആർ ടി സി ഡിപ്പോയിലെ ഡ്രൈവർ താമരശ്ശേരി വെഴുപ്പൂർ ചുണ്ടകുന്നുമ്മൽ സിഗേഷിനാണ് (48) ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. കുന്ദംകുളത്ത് വെച്ചായിരുന്നു സംഭവം. ബസില്‍ കഴുഞ്ഞ് വീണ സിഗേഷിനെ ഉടൻ തന്നെ കുന്ദംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
പക്ഷാഘാതത്തെ തുടർന്നായിരുന്നു സിഗേഷ് കുഴഞ്ഞ് വീണത്. ഈ സമയം ഗിയർ മാറ്റാൻ പോലും കഴിയാത്ത അസ്ഥയിലായിരുന്നു അദ്ദേഹം. എന്നിട്ടും ഏറെ ശ്രമകരമായി ബസ് ഒതുക്കി നിര്‍ത്തിയ സിഗേഷിന് ഏറെപ്പേരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു. കൊടീയ വേദനയിലും ബസ് സുരക്ഷിതമായി നിർത്താൻ സിഗേഷ് കാണിച്ച ആത്മധൈര്യം 48 ജീവനുകൾക്കാണ് രക്ഷയായത്. ഞായറാഴ്ച പുലർച്ചെ നാല് മണിയോടെ താമരശ്ശേരിയിൽ നിന്നും സിഗേഷ് ഓടിച്ച ബസ്, കുന്ദംകുളത്ത് എത്തിയപ്പോഴാണ് സംഭവം.

കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെല്ലിന്‍റെ ഭാഗമായി മലക്കപ്പാറ വിനോദസഞ്ചാര യാത്ര പോയതായിരുന്നു ബസ്. സിഗേഷിനെ ആശുപത്രിയിലെത്തിച്ചപ്പോള്‍ യാത്രക്കാരെ മറ്റൊരു ഡ്രൈവറുടെ സഹായത്തോടെ മലക്കപ്പാറയിലെത്തിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച മൂന്നാറിൽ ഉണ്ടായ മണ്ണിടിച്ചിലിനിടയിലും സിഗേഷ് ഓടിച്ച കെ എസ് ആർ ടി സി ബസ് ഉൾപ്പെട്ടിരുന്നു. ബസ്സിന്‍റെ ഗ്ലാസ് ഉൾപ്പെടെ തകർന്നിട്ടും അദ്ദേഹം യാത്രക്കാരെ സുരക്ഷിതമായി താമരശ്ശേരിലെത്തിച്ചിരുന്നു. കെ എസ് ആർ ടി ഇ എയുടെ സജീവ പ്രവർത്തകനാണ് സിഗേഷ്.

Post a Comment

Previous Post Next Post