മുക്കം മണാശ്ശേരി വാഹനാപകടം: ഇടിച്ചിട്ട് നിർത്താതെ പോയ കാർ കണ്ടെത്തി



മുക്കം: മണാശ്ശേരി സ്കൂളിനു സമീപം ഇന്ന് പുലർച്ചെ 12 മണിയോടെ സ്കൂട്ടറിലിടിച്ച് നിർത്താതെ പോയ കാർ മുക്കം പോലീസിൻ്റെ അന്വേഷണത്തിൽ കണ്ടെത്തി.അപകടത്തിൽ പൊതുപ്രവർത്തകൻ ബേബി പെരുമാലിൽ മരണപ്പെട്ടിരുന്നു. ഇടിച്ചിട്ട് നിർത്താതെ പോയ കാർ പഴുതടച്ച അന്വേഷണത്തിലൂടെയാണ് പോലീസ് കണ്ടെത്തിയത്.വിവിധയിടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ കൃത്യമായി പരിശോധിച്ച ശേഷമാണ് മണാശ്ശേരിക്കടുത്ത് ഒരു വീട്ടിൽ നിന്ന് പോലീസ് കാർ കണ്ടെത്തിയത്.ഡോക്ടർ മുഹമ്മദ് ബിലാലാണ് (27) കാറോടിച്ചതെന്നാണ് വിവരം.
മനുഷ്യജീവൻ നിലനിർത്താൻ പരിശ്രമിക്കേണ്ടുന്ന ഡോക്ടറിൽ നിന്നും മനുഷ്യപ്പറ്റില്ലാത്ത ഇത്തരം പ്രവൃത്തി ഉണ്ടായതിലെ ഞെട്ടലിലും അമർഷത്തിലുമാണ് ജനങ്ങൾ. സംരക്ഷിക്കേണ്ട കരങ്ങൾ കൊലയാളികളായി മാറുന്നതിലെ അമർഷം അവർ മറച്ചുവെക്കുന്നില്ല. ഡോക്ടർക്കെതിരെ അതിശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

അതേസമയം, അപകട സമയത്ത് കാര്യക്ഷമമായി ഇടപെടാതെ, മനുഷ്യത്വമില്ലാതെ പെരുമാറിയ കെ.എസ്.ആർ.ടി ജീവനക്കാർക്കെതിരെ ഗതാഗത മന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടുമുണ്ട്. ഈ ജീവനക്കാർക്കെതിരെയുള്ള പ്രതിഷേധം നവ മാധ്യമങ്ങളിൽ തുടരുന്നതിനിടെയാണ്, ഇടിച്ചകാർ ഡ്രൈവർ ഡോക്ടറാണെന്ന വിവരം ലഭിക്കുന്നത്. നവമാധ്യമങ്ങളിൽ പ്രതിഷേധം കനത്തു തുടങ്ങിയിട്ടുണ്ട്. അതിനിടെ മുക്കം പോലീസിൻ്റെ ചടുലമായ ഇടപെടൽ മൂലം ഇടിച്ചിട്ട കാർ ഡ്രൈവറെ കണ്ടെത്താൻ കഴിഞ്ഞു എന്ന ആശ്വാസം കൂടിയുണ്ട്. അപകടം പറ്റി ഏറെ നേരം റോഡിൽ കിടക്കേണ്ടി വന്നതാണ് ബേബി പെരുമാലിൽ എന്ന പൊതുപ്രവർത്തകൻ്റെ മരണകാരണമായി പറയപ്പെടുന്നത്. ഏതായാലും നിയമനടപടികൾ ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

റിപ്പോർട്ട് : എൻ : ശശികുമാർ.

Post a Comment

Previous Post Next Post