കോഴിക്കോട് കോർപ്പറേഷൻ കെട്ടിട നമ്പർ ക്രമക്കേട്; ഒരു കേസിൽ ഏഴ് പേർ അറസ്റ്റിൽ




കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിലെ കെട്ടിട നമ്പര്‍ ക്രമക്കേട് കേസില്‍ രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ ഏഴ് പേര്‍ അറസ്റ്റില്‍. നാല് ലക്ഷം രൂപ കൈക്കൂലിവാങ്ങി ഇടനിലക്കാര്‍ വഴിയാണ് കെട്ടിട നമ്പര്‍ തരപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു.
കരിക്കാംകുളത്തെ മദ്രസ കെട്ടിടത്തിന് അനധികൃതമായി നമ്പര്‍ കൊടുത്ത കേസിലാണ് അറസ്റ്റ്. കോര്‍പറേഷനിലെ തൊഴില്‍ വിഭാഗം ക്ലര്‍ക്ക് അനില്‍ കുമാര്‍, കെട്ടിട നികുതി വിഭാഗം ക്സര്‍ക്ക് സുരേഷ്, കോര്‍പറേഷനില്‍ നിന്ന് വിരമിച്ച അസിസ്റ്റന്‍റ് എഞ്ചീനീയര്‍ പിസികെ രാജന്‍, കെട്ടിട ഉടമ അബൂബക്കര്‍ സിദ്ദീഖ്, ഇടനിലക്കാരായ ഫൈസല്‍ ,ജിഫ്രി എന്നിവരാണ് അറസ്റ്റിലായത്. 2021ല്‍ എട്ടാം വാര്‍ഡിലെ രണ്ട് വ്യക്തികളുടെ വിവങ്ങള്‍ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. ഇവരില്‍ ഒരാള്‍ നല്‍കിയ കെട്ടിട നമ്പര്‍ അപേക്ഷയെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് നടന്ന വിവരം അറിയുന്നത്.

കെട്ടിട ഉടമയായ അബൂബക്കര്‍ സിദ്ദീഖ് ആദ്യം വിരമിച്ച ഉദ്യോഗസ്ഥനായ രാജനെയാണ് സമീപിക്കുന്നത്. രാജന്‍ ഇടനിലക്കാര്‍ വഴി കോര്‍പറേഷനിലെ തൊഴില്‍ വിഭാഗം ക്ലര്‍ക്ക് അനില്‍ക്കുമാറിനെ കാണുകയും അനില്‍കുമാര്‍ കെട്ടിട നികുതി വിഭാഗം ക്ലര്‍ക്ക് സുരേഷിനെ ബന്ധപ്പെടുകയും ചെയ്തു. സുരേഷാണ് സോഫ്റ്റ് വേറില്‍ പഴുതുപയോഗിച്ച് ഡിജിറ്റല്‍ സിഗ്നേച്ചര്‍ തയ്യാറാക്കിതെന്ന് പൊലീസ് പറഞ്ഞു.


നാല് ലക്ഷം രൂപ കൈക്കൂലി വാങ്ങിയാണ് ഇവര്‍ അനധികൃതമായി നമ്പര്‍ തരപ്പെടുത്തിക്കൊടുത്തതെന്ന് പൊലീസ് പറഞ്ഞു.സംഭവത്തില്‍ കൂടുതല്‍ കണ്ണികള്‍ ഉണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികൾക്ക് എതിരെ വഞ്ചന, ഗൂഢാലോചന വകുപ്പുകൾ കൂടി ചുമത്തി.

Post a Comment

Previous Post Next Post