വെടിയുണ്ടകളെത്തിയതെവിടെ നിന്ന്...? അന്വേഷണം അന്ത‍ര്‍ സംസ്ഥാനങ്ങളിലേക്ക്


കോഴിക്കോട്: കോഴിക്കോട് തൊണ്ടയാട് ആളൊഴിഞ്ഞ പറമ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയിൽ വെടിയുണ്ടകൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം അന്ത‍ര്‍ സംസ്ഥാനങ്ങളിലേക്ക്. കൂർഗ് മേഖലയിൽ നേരത്തെ അനധികൃത വിൽപ്പനക്കാർ ഉണ്ടായിരുന്നത് കണക്കിലെടുത്താണ് അന്വേഷണം കർണാടക ഉൾപ്പെടെയുളള സംസ്ഥാനത്തേക്ക് വ്യാപിപ്പിക്കുന്നത്. 
വെടിയുണ്ടകൾ ജർമ്മനി, ഇംഗ്ലണ്ട്, പൂനൈ എന്നിവിടങ്ങളിൽ നിർമ്മിച്ചവയാണെന്ന് നേരത്തെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇവയ്ക്ക് പത്തു വർഷത്തിലേറെ പഴക്കമുണ്ടെന്ന് പ്രാഥമിക നിഗമനം. ജില്ലാ ക്രൈം ബ്രാഞ്ച് എസിപിയുടെ മേൽനോട്ടത്തിൽ അന്വേഷണം പുരോഗമിക്കുന്നത്. പ്രദേശത്തെ സിസിടിവികൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് നിലവിലെ നീക്കം. വെടിയുണ്ടകൾ ഉപേക്ഷിച്ചവരെ കണ്ടെത്താനാണ് സിസിടിവികൾ പരിശോധിക്കുന്നത്. ജില്ലയിലെ റെഫിൾ ക്ലബുകളുടെ വിവരശേഖരണവും തുടങ്ങിയിട്ടുണ്ട്. ബാലിസ്റ്റിക് പരിശോധനയും പുരോഗമിക്കുകയാണ്.

കഴിഞ്ഞ ദിവസമാണ് തൊണ്ടയാട് ആളൊഴിഞ്ഞ പറമ്പിൽ അഞ്ച് പെട്ടികളിലായി വെടിയുണ്ടകള്‍ കണ്ടെത്തിയത്. കാട് വെട്ടിത്തെളിയിക്കുന്നതിനിടയിലാണ് വെടിയുണ്ടകള്‍ സ്ഥലമുടമയുടെ ശ്രദ്ധയില്‍പ്പെട്ടത്. റൈഫിളില്‍ ഉപയോഗിക്കുന്ന 0.22 ഇനത്തിൽപ്പെടുന്ന വെടിയുണ്ടകളാണ് കണ്ടെത്തിയത്. ഫയറിംഗ് പരിശീലനത്തിന് ഉപയോഗിക്കുന്ന ടാര്‍ഗെറ്റും സ്ഥലത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. 


പൊലീസും ബോംബ് സ്ക്വാഡും നടത്തിയ പരിശോധനയില്‍ കൂടുതല്‍ പെട്ടികൾ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ആകെ 266 വെടിയുണ്ടകളാണ് കണ്ടെടുത്തത്. സ്ഥലത്ത് വെടിവെപ്പ് പരിശീലനമോ മറ്റോ നടന്നിട്ടുണ്ടോയെന്നതിലും അന്വേഷണം നടക്കുന്നുണ്ട്. ആയുധ വിൽപന കേന്ദ്രങ്ങളിലും ഓൺലൈൻ മാർക്കറ്റിലും വരെ സുലഭമാണ് ഇത്തരം വെടിയുണ്ടകൾ. സമീപത്തൊന്നും ഫയറിംഗ് പരിശീലന കേന്ദ്രമില്ലാത്തതും ജനവാസമേഖലയിൽ പരിശീലനം നടത്തുക സാധ്യമല്ലെന്നുമുള്ള സാഹചര്യത്തിൽ വിശദമായ പരിശോധനക്കും അന്വേഷണ ത്തിനുമാണ് പൊലീസിന്റെ നീക്കം.

Post a Comment

Previous Post Next Post