കോഴിക്കോട് മെഡിക്കൽ കോളേജ് വികസനം: സർക്കാർ അടിയന്തരമായി ഇടപെടുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്



കോഴിക്കോട്: മെഡിക്കൽ കോളേജ് വിപുലീകരിക്കുന്ന പ്രവർത്തനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാറിന്റെ ഭാഗത്തു നിന്ന് അടിയന്തര ഇടപെടൽ ഉണ്ടാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിൽ കലക്ടറേറ്റിൽ പ്രവർത്തിക്കുന്ന ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജ്മെൻറ് ആൻ്റ് സപ്പോർട്ട് യൂണിറ്റിലെ കോവിഡ് ബ്രിഗേഡ് ജീവനക്കാർക്കുള്ള അനുമോദനവും മുൻ ജില്ലാ മെഡിക്കൻ ഓഫീസർ ഡോ.ജയശ്രീ വി യെ ആദരിക്കുന്ന ചടങ്ങും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

മെഡിക്കൽ കോളേജ് സംവിധാനത്തെ വിപുലീകരിക്കാനുള്ള എല്ലാ ശ്രമവും സർക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവും. ഇതിനായി ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു. ഇതുവരെ കാണാത്ത രോഗങ്ങളും സംഭവ വികാസങ്ങളുമാണ് ഈ അടുത്ത കാലയളവിൽ ലോകത്ത് ഉണ്ടായിട്ടുള്ളത്. ഈ സമയങ്ങളിൽ ജീവൻ നൽകാൻ തയ്യാറാണെന്ന് പറഞ്ഞ് പ്രതിരോധ പ്രവർത്തനങ്ങളിൽ നില കൊണ്ടവരാണ് കോവിഡ് ബ്രിഗേഡുമാരെന്ന് മന്ത്രി പറഞ്ഞു. 


മൊബൈൽ മെഡിക്കൽ യൂണിറ്റ്, കോവിഡ് കൺട്രോൾ റൂം, ഇ- സഞ്ജീവനി തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിച്ച ഡോക്ടർമാർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർമാർ, അറ്റൻഡർമാർ അടക്കം 95 പേരെയാണ് ആദരിച്ചത്.

കെ.പി.കേശവമേനോൻ ഹാളിൽ നടന്ന ചടങ്ങിൽ മേയർ ഡോ.ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ഉമ്മർ ഫാറൂഖ്, ഡിപിഎം ഡോ.എ.നവീൻ, ആർദ്രം അസി. നോഡൽ ഓഫീസർ ഡോ.അഖിലേഷ് കുമാർ, എൻഎച്ച്എം പിആർഒ ടി ഷിജു, ഓഫീസ് സെക്രട്ടറി കെ.രാമകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.


Post a Comment

Previous Post Next Post