തിരുവനന്തപുരം റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് നിർത്തുന്നു; ചുമതല ചെന്നൈ ബോർഡിന് കൈമാറും


തിരുവനന്തപുരം:റെയിൽവേയുടെ തിരുവനന്തപുരത്തെ റിക്രൂട്ട്മെന്റ് ബോർഡ് നിർത്തുന്നു. ദക്ഷിണ റെയിൽവേക്കുള്ള മുഴുവൻ നിയമന നടപടികളും ചെന്നൈയിലെ റിക്രൂട്ട്മെന്റ് ബോർഡിന് കീഴിലാക്കാനാണ് തീരുമാനം. നാഷണൽ റിക്രൂട്ട്മെന്റ് ഏജൻസി (എൻ.ആർ.എ.) യാഥാർഥ്യമായതിനെത്തുടർന്ന് മറ്റ് ഏജൻസികളുടെ പ്രവർത്തനങ്ങൾ പരിമിതപ്പെടുത്താൻ ധനമന്ത്രാലയത്തിന്റെ നിർദേശമുണ്ടായിരുന്നു. അതിന്റെ മറവിലാണ് ചില റിക്രൂട്ട്മെന്റ് ബോർഡുകളുടെ പ്രവർത്തനം നിർത്തുന്നത്.

ദക്ഷിണ റെയിൽവേക്കു കീഴിൽ തിരുവനന്തപുരം, പാലക്കാട്, മധുര ഡിവിഷനുകൾക്കു വേണ്ടിയാണ് തിരുവനന്തപുരം റിക്രൂട്ട്മെന്റ് ബോർഡ് പ്രവർത്തിക്കുന്നത്. ഗ്രൂപ്പ് 'സി'യിലുള്ള ഗസറ്റഡ് അല്ലാത്ത തസ്തികകളുടെ നിയമനമാണ് ബോർഡിന്റെ ചുമതല. അപേക്ഷ ക്ഷണിച്ച്, പരീക്ഷയും അഭിമുഖവും നടത്തി റാങ്ക്പട്ടിക പ്രസിദ്ധീകരിക്കുന്നതാണ് പ്രധാന ജോലി. റെയിൽവേ ജോലികളിൽ സംസ്ഥാനത്തിന്റെ പ്രാതിനിധ്യം ഉറപ്പിക്കാൻ ഈ ബോർഡിന് കഴിഞ്ഞിരുന്നു. ഇത് നഷ്ടപ്പെടുന്നതോടെ മലയാളി പ്രാതിനിധ്യത്തിൽ വലിയ കുറവുണ്ടാകും.

ഗ്രൂപ്പ് ബി, സി കാറ്റഗറികളിലുള്ള നോൺ ഗസറ്റഡ് തസ്തികകളുടെ പ്രാഥമിക നിയമന പരീക്ഷ (കോമൺ എലിജിബിലിറ്റി ടെസ്റ്റ്) നാഷണൽ റിക്രൂട്ട്മെന്റ് ഏജൻസി നടത്തുമെന്നാണ് സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്. രണ്ടാംഘട്ടം മുതലുള്ള നിയമന നടപടികൾ സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ (എസ്.എസ്.ബി.), റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് (ആർ.ആർ.ബി.), ബാങ്കിങ് പേഴ്സണൽ സെലക്ഷൻ (ഐ.ബി.പി.എസ്.) തുടങ്ങിയ ഏജൻസികൾ പൂർത്തിയാക്കും. ഈ ഏജൻസികൾ നിർത്താതെ തന്നെ അവയുടെ പ്രവർത്തനം കാര്യക്ഷമമാക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. അതിൽനിന്ന് വ്യത്യസ്തമായാണ് ചില ആർ.ആർ.ബി.കൾ നിർത്തുന്നത്.

തിരുവനന്തപുരം വഴി പ്രതിവർഷ നിയമനം 500

സ്റ്റേഷൻ മാസ്റ്റർ, ഗുഡ്സ് ഗാർഡ്, ടിക്കറ്റ് ക്ലാർക്ക്, ജൂനിയർ അക്കൗണ്ടന്റ് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ്, സീനിയർ ക്ലാർക്ക്, കൊമേഴ്സ്യൽ അപ്രന്റിസ്, ട്രെയിൻ ക്ലാർക്ക്, ജൂനിയർ/സീനിയർ ടൈം കീപ്പർ, ട്രാഫിക് അസിസ്റ്റന്റ് തുടങ്ങി 20-ഓളം തസ്തികകളിലാണ് തിരുവനന്തപുരം ആർ.ആർ.ബി. നിയമനം നടത്തുന്നത്. കോവിഡിന് മുമ്പ് വർഷം 500-ലേറെപ്പേർക്ക് തിരുവനന്തപുരം ആർ.ആർ.ബി. വഴി നിയമനം നൽകിയിരുന്നു. 2019-ലെ വിജ്ഞാപനം അനുസരിച്ചുള്ള നിയമന നടപടികൾ ഇപ്പോൾ തിരുവനന്തപുരം ആർ.ആർ.ബി. നടത്തുകയാണ്.


Post a Comment

Previous Post Next Post